ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജിയനൽ പാസ്പോർട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എൻ അനന്ദ് വെങ്കടേശ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണൽ പാസ്പോർട്ട് ഓഫീസറുടേതെന്നും കോടതി വിമർശിച്ചു. യുവതിയുടെ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.