ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ അധികാരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തുക. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. തെറ്റായി മനസ്സിലാക്കാൻ പാടില്ല. ശെരിയായി തന്നെ പഠിക്കണം. ഇക്കാര്യത്തിൽ കുട്ടികൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവരെ ഈ വിഷയം പഠിപ്പിക്കുന്നതും പരീക്ഷയെഴുതിക്കാൻ തയ്യാറാക്കുന്നതും. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണ്.ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. പുതുക്കുന്ന അവസരത്തിൽ ഏതെല്ലാം ഭാഗത്ത് ഉള്‍പ്പെടുത്താൻ സാധിക്കുമോ ആ ഭാഗത്തൊക്കെ തന്നെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുന്നതാണ്.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്ഭവനും പങ്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. ABVP പ്രവർത്തകർ വാഹനം ആക്രമിച്ചു. കാറിലെ ദേശീയ പതാക വലിച്ചുകീറി. രാജ്ഭവൻ അറിഞ്ഞുകൊണ്ടാണോ ഈ പ്രതിഷേധമെന്ന് സംശയമുണ്ട്. റോഡിൽ പതിയിരുന്നാണ് 15 ഓളം വരുന്ന ABVP പ്രവർത്തകർ വാഹനത്തെ ആക്രമിച്ചത്. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക് ആണെന്നും മന്ത്രി പ്രതികരിച്ചു.
ഭാരതാംബയെ പൂജിക്കണം ഓർമിക്കണം എന്നാവശ്യപ്പെടുന്ന ഗവർണറുടെ പ്രസംഗം പിൻവലിക്കണം. അത് ഭരണഘടനാ വിരുദ്ധമായ വിഷയമാണ്. ഒരു ബലമില്ലാത്ത പ്രസ്താവനയാണ് ഇന്നലെ രാജ്ഭവൻ ഇറക്കിയത്. രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതിൽ ഒരു പ്രോട്ടോക്കോൾ ലംഘനവും ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് നടക്കുന്ന പശ്ചിമബംഗാൾ രൂപീകരണ വാർഷികാഘോഷം തുടങ്ങി ഇനി എല്ലാ പരിപാടികളിലും ഭാരതാംബയെ ഉൾപ്പെടുത്തുമെന്ന് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാജ്ഭവൻ. മന്ത്രി വി. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന.