അഹമ്മദാബാദ് വിമാന ദുരന്തം; ‘വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല’; മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നു എന്നും എൻ ചന്ദ്രശേഖരൻ പറയുന്നു. ടാറ്റാ നടത്തുന്ന വിമാന കമ്പനിയിൽ അപകടം നടന്നതിൽ ഏറെ ദുഖഃമുണ്ടെന്ന് ടാറ്റാ സൺസ് ചെയർമാൻ പറഞ്ഞു.

കുടുംബത്തിന്റെ ദുഖത്തോടൊപ്പം നിൽക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും അവരെ പിന്തുണക്കാൻ എന്തും ചെയ്യുമെന്ന് എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. “മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാത്ത വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണിത്” അദേഹം പറയുന്നു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.

വിമാനത്തിന് രണ്ട് എഞ്ചിനുകളിലും തകാർ ഉണ്ടായിരുന്നില്ല. വലത് എഞ്ചിൻ 2025 മാർച്ചിൽ സ്ഥാപിച്ചതാണ്. ഇടത് എഞ്ചിൻ 2023 ലാണ് അവസാനം സർവീസ് ചെയ്തത്. സുരക്ഷ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ എയർ ഇന്ത്യയ്ക്ക് സർവീസ് നടത്താൻ ഡിജിസിഎ അനുവദിക്കില്ലെന്ന് എൻ ചന്ദ്രശേഖരൻ വിശദീകരിച്ചു. ടാറ്റ നടത്തുന്ന ഒരു വിമാനക്കമ്പനിയിലാണ് ഈ അപകടം സംഭവിച്ചത് എന്നതിൽ ഞാൻ അഗാധമായി ഖേദിക്കുന്നുവെന്ന് അദേഹം പറഞ്ഞു.

“രണ്ട് പൈലറ്റുമാരും പരിചയസമ്പന്നർ. സഹപ്രവർത്തകരിൽ നിന്ന് ഞാൻ കേൾക്കുന്നത് അവർ മികച്ച പൈലറ്റുമാരും മികച്ച പ്രൊഫഷണലുകളുമായിരുന്നു എന്നാണ്. ബ്ലാക്ക് ബോക്സും റെക്കോർഡറുകളും തീർച്ചയായും അപകട കാരണം വ്യക്തമാകുമെന്ന് എല്ലാ വിദഗ്ധരും എന്നോട് പറഞ്ഞു. അതിനായി കാത്തിരിക്കണം”അദ്ദേഹം പറഞ്ഞു.

എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പാണ് ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നത്. ബോയിംഗ് 787 വിമാനങ്ങളിൽ പ്രശ്നങ്ങളുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. അപകടത്തിന് കാരണം അറിയാൻ അന്വേഷണം പൂർത്തിയാകണമെന്ന് എൻ ചന്ദ്രശേഖരൻ പറഞ്ഞു. 271 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ട്രെയിനിങ് റെക്കോർഡുകൾ ഡിജിസിഎ വിശദമായി പരിശോധിച്ചിരുന്നു.