Headlines

എല്ലായിടത്തുനിന്നും കിട്ടുന്നത് പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവും; സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് എം സ്വരാജ്

സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് നിലമ്പൂരില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്ന് എം സ്വരാജ് പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്തു എന്നത് പിന്നീട് വരുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ 100 ശതമാനം ആളുകളും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ദ്ധപൂര്‍ണമാകുന്നത്. ഞാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിനാല്‍ വോട്ട് എനിക്ക് ചെയ്യണമെന്ന് സ്വാഭാവികമായും പറയുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. സാമൂഹ്യവ്യവസ്ഥയില്‍ വോട്ട് എല്ലാവരും രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ടെന്നും അത് വ്യക്തിപരം മാത്രമല്ലെന്നും ഈ നാട് തനിക്കും പാര്‍ട്ടിക്കും നല്‍കുന്ന ആത്മവിശ്വാസം കൂടിയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.