എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായും എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥന്മാരുമായും യോഗം ചേരും. ഡിജിസിഎ ഡയറക്ടർ ജനറൽ വെർച്വൽ ആയാണ് യോഗം ചേരുക.
ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം AI 143 ആണ് റദ്ദാക്കിയത്. പ്രീ ഫ്ലൈറ്റ് പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ. ബോയിങ് നിര്‍മിത 787-8 ഡ്രീംലൈനര്‍ വിമാനമാണിത്. 1.15ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണിത്. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നല്കുകയും ചെയ്തു.
സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 777-200 എൽആർ ശ്രേണിയിൽപ്പെട്ട AI 180 വിമാനമാണ് സാങ്കേതിക തകരാർ നേരിട്ടത്. ഇന്ന് പുലർച്ചെ 12:45 നാണ് വിമാനം കൊൽക്കത്തയിൽ ഇറങ്ങിയത്. മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. പുലർച്ചെ 5:20 ഓടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി. മുംബൈയിലേക്കുള്ള യാത്രയ്ക്കായി മറ്റൊരു വിമാനം ഒരുക്കി. സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. വിമാനത്തിന്റെ തകരാറിലായ എൻജിൻ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.
ഇന്നലെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലും സാങ്കേതിക പ്രശ്നം നേരിടുകയും വിമാനം തിരികെ ഹോങ്കോങ്ങിൽ ഇറക്കുകയും ചെയ്തിരുന്നു. അതിനിടെ ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം കാരണം വിശദീകരിക്കാതെ റദ്ദാക്കി. പകരം സംവിധാനം ഒരുക്കാത്തത്തിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ മാപ്പ് പറഞ്ഞെങ്കിലും റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.