ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം; ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിക്കുന്നപക്ഷം സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ആധുനികകാല ഹിറ്റ്‌ലറാണ് ഖമയനി എന്നും നെതന്യാഹു. ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും നെതന്യാഹു ആവർത്തിച്ചു. എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരമാർശം.

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു എസ് എസ് നിമിറ്റ്‌സ് മധ്യപൂർവമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാഷിങ്ടണിൽ നിന്നും നെതന്യാഹുവിന് ഒരു ഫോൺ കോൾ മതിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.

ഇസ്രയേലിലെ ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണം തുടരുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ ടെഹ്റാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു. അറുന്നൂറ് പേരെ സമീപ നഗരമായ ക്വോമിലേക്ക് മാറ്റി. ഉർമിയയിൽ നിന്നുള്ള 110 വിദ്യാർത്ഥികളെ അർമേനിയൻ അതിർത്തിയിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്.