മൂന്ന് ഉപഗ്രഹങ്ങള്‍ ലക്ഷ്യം കണ്ടു; ഐ.എസ്.ആർ.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം

ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എൽ.വി.-സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ 05.59 നാണ് വിക്ഷേപണം നടത്തിയത്. രണ്ട് ചെറിയ സഹ-പാസഞ്ചർ ഉപഗ്രഹങ്ങളുമായി ഒരു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഇൻസ്‌പെയർസാറ്റ്-ഒന്നും ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. 25 മണിക്കൂറും 30 മിനിറ്റുമായിരുന്നു കൗണ്ടൗൺ സമയം. 1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഭ്രമണം ചെയ്യുന്നതിനാണ് വിക്ഷേപണ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്തു വർഷമാണിതിന്റെ ആയുസ്. കാർഷികം, പ്രളയ മുന്നറിയിപ്പ്, ഭൂഗർഭ-ഉപരിതല ജലപഠനം എന്നീ വിവരങ്ങളാണ് കൈമാറുക.