കൊവിഡ് രോഗികളുടെ എണ്ണം ഇനിയുമുയരും; മൂന്നാം തരംഗം നേരിടുന്നതിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ ഉയർന്നേക്കും. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണ്. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണ തോതിൽ നിറയുന്ന അവസ്ഥയുണ്ടായിട്ടില്ല. മരുന്നുകൾ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി

സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗികൾക്കായി മാറ്റിവെച്ച 40 ഐസിയു കിടക്കകളിൽ 20 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. ആലപ്പുഴയിൽ 11 പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയരുന്നതനുസരിച്ച് കൂടുതൽ കിടക്കകൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.