സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ അമ്പതിനായിരത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം അമ്പതിനായിരത്തിലേക്ക് കടക്കുന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 49,547 പേരുടെ ജീവനാണ് കോവിഡ് എടുത്തത്. ഇതിൽ അപ്പീൽ വഴി മാത്രം സ്ഥിരീകരിച്ച മരണങ്ങൾ 15126 ആണ്. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ മഹരാഷ്ട്രക്ക് ശേഷം രണ്ടാമതെത്തിയിരിക്കുകയാണ് കേരളം. രാജ്യത്തെ ആകെ മരണ നിരക്ക് 1.37 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ കേരളത്തിലേത് നിലവിൽ 0.93 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

സുപ്രീംകോടതി നിർദേശ പ്രകാരം കൂടുതൽ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുകയും ആദ്യ തരംഗ കാലത്ത് മറച്ച് വെച്ചവ കൂടി ചേർക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ ഉയർന്നത്. 2021 ജൂൺ 18 വരെയുള്ളതിൽ മുമ്പ് ഉൾപ്പെടുത്താതിരുന്ന 3779 മരണങ്ങളും പട്ടികയിലേക്ക് പുതുതായി എത്തി. അതായത് 18905 മരണങ്ങൾ ഈ രണ്ട് വിഭാഗങ്ങളിലായി പട്ടികയിലേക്ക് എത്തി. ഇതോടെ ആദ്യ തരംഗ കാലത്തെ കുറഞ്ഞ മരണ നിരക്കെന്ന അവകാശ വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയും പതിനായിരത്തിലധികം മരണങ്ങളെ കുറിച്ചുള്ള അപ്പീൽ പരിഗണനയലിയിലാണ്. രാജ്യത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 483790 പേരാണ്. ഇതിൽ 141627 പേർ മരണപ്പെട്ട മഹാരാഷ്ട്രയാണ് കേരളത്തേക്കാൾ കൂടുതൽ പേർ മരിച്ച സംസ്ഥാനം.