മണിപ്പൂർ ഭീകരാക്രമണം; ചൈനീസ് സഹായം ലഭിച്ചതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: വടക്ക് -കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈനയെന്ന് സൂചന. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ കേണലും കുടുംബവും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയാണെന്ന് വ്യക്താകുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( ഐഎം) ഫുന്‍ടിംഗ് ഷിംറാങ് എന്നീ ഭീകരവാദികള്‍ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലെ യുന്നാന്‍ പ്രവിശ്യയിലാണ് ഭീകരവാദികള്‍ ചൈനീസ് സംരക്ഷണയില്‍ കഴിയുന്നതെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.