നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു; പ്രധാനമന്ത്രി-മാര്‍പാപ്പ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്.

മോദി മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. 2000 ല്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. 1964ല്‍ പോള്‍ ആറാമനാണ് ആദ്യമമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ.

റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്നതായും മോദി-മാര്‍പാപ്പ കൂടിക്കാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക.