ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

ഇടുക്കി ഡാം തുറന്നു. ഷട്ടര്‍ 35 സെ.മീ ആണ് ഉയർത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാര്‍ തീരം അതീവ ജാഗ്രതയിലാണ്.

ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. പിന്നാലെ രണ്ടും നാലും ഷട്ടറുകള്‍ തുറക്കും. ആലുവ, കാലടി ഭാഗങ്ങളിലേക്ക് വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും.

മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകളാണ്. അവയിൽ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം സ്പിൽവേയിലൂടെ പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. മാധ്യമങ്ങൾക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാർത്താ സംപ്രേഷണത്തിന് അനുമതി.