വിമർശനങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ; ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരം മാത്രമേ അങ്ങോട്ടും കാണിക്കൂ

 

ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി.വി അൻവർ എം.എൽ.എ രം​ഗത്ത്. തന്നെക്കുറിച്ചുള്ള വിവാദങ്ങൾ പ്രതിപക്ഷമുണ്ടാക്കിയതാണെന്ന് ആരോപിച്ച എം.എൽ.എ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.

കോൺഗ്രസുകാർ തന്നെ തിരഞ്ഞ് ടോർച്ചടിക്കേണ്ടെന്നും ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ എന്നും അൻവർ പറഞ്ഞു. എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ടെന്നും എം.എൽ.എ പറഞ്ഞു.

കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപിച്ച ഏജന്റാണെന്നും. കെ.സി വേണുഗോപാൽ ആരാണെന്ന് മുൻ കോൺഗ്രസുകാരനായ തനിക്കറിയാമെന്നും അൻവർ പറഞ്ഞു. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിക്കെതിരെ കടുത്ത വ്യക്തി അധിക്ഷേപവുമായി എം.എൽ.എ നടത്തി. മന്ത്രി സ്ഥാനം കിട്ടിയാൽ മാത്രമെ പിവി അൻവർ ആഫ്രിക്കയിൽ നിന്നും തിരികെ വരികയുള്ളൂവെന്ന വിഎസ് ജോയിയുടെ വിമർശനത്തിനെതിരെയാണ് പിവി അനവർ വ്യക്താധിക്ഷേപം നടത്തിയത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷ പദവിയിൽ ഇരിക്കുമ്പോൾ അതിനപ്പുറവും പറയും, ചുരത്തിൽ കാണുന്ന കുട്ടികുരങ്ങന്മാരെ പോലെയാണ് ഇവരെന്നും അൻവർ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

അതേസമയം, വിവാദങ്ങൾക്കിടെ നാട്ടിലെത്തിയ എം.എൽ.എ ഇന്നു രാവിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിലെത്തി ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച മുതൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അൻവറുമുണ്ടാകും.