സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കും; ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാം

 

സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാമെന്നും ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ കോളജുകള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കൂടാതെ വിനോദ യാത്രകള്‍ പാടില്ല. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാര്‍ഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കാനാണ് തീരുമാനമായത്.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും വിദ്യാര്‍ത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നും പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവുമെന്നും മന്ത്രി അറിയിച്ചിരുന്നു.