രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ല: സുപ്രിംകോടതി

 

ന്യൂഡൽഹി: രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവിന്ദ്ര ഭട്ട്, ബേല എം ത്രിവേദി അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ ഗോദരയുടെ പുതിയ ബൊലോറോ വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ 2011 ജൂലൈ 19 ന് അവസാനിച്ചിരുന്നു. 2011 ജൂലൈ 28 ന് വാഹനം മോഷണം പോയി. വാഹത്തിന് ഇന്‍ഷുറന്‍സ ക്ലെയിം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടു. ഇതിനെ ചോദ്യം ചെയ്ത് യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

”നിയമത്തെക്കുറിച്ചുളള കോടതിയുടെ അഭിപ്രായമാണ് പ്രധാനം. ബാധ്യതയ്ക്ക് കാരണമായേക്കാവുന്ന രജിസ്റ്റര്‍ ചെയ്യാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കരാറില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളുടെ ലംഘനം ഉണ്ടാകരുത്”. കോടതി പറഞ്ഞു.

മോഷണ തീയതിയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വാഹനം ഉപയോഗിച്ചു. ഇത് 1988 ലെ വാഹന നിയമത്തിലെ സെക്ഷന്‍ 39, 192 എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പോളിസി നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അവകാശമുണ്ട്. എന്‍സിഡിആര്‍സിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.