കോവിഡ്; രാജ്യത്തെ പകുതിയിലധികം കേസുകളും കേരളത്തിൽ: ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രാലയം

 

ന്യൂഡൽഹി : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഇന്നലെ 15,914 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കേന്ദ്രം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കൊറോണ കേസുകൾ മറച്ചുവെക്കുന്നതിനായി സംസ്ഥാന സർക്കാർ പരിശോധനകളുടെ എണ്ണം കുറയ്‌ക്കുകയാണ് ചെയ്തത്.

കണക്ക് പ്രകാരം നിലവിൽ 1,44,000 രോഗികളാണ് കേരളത്തിലുള്ളത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ 52 ശതമാനവും കേരളത്തിൽ നിന്നാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. മഹാരാഷ്‌ട്രയിൽ 40,000 സജീവ കേസുകളാണ് നിലവിലുള്ളത്. തമിഴ്‌നാട്ടിൽ 17,000, മിസോറമിൽ 16,800, കർണാടകയിൽ 12,000, ആന്ധ്ര പ്രദേശിൽ 11,000 എന്നിങ്ങനെയാണ് സജീവ രോഗികളുടെ എണ്ണം. കൊറോണ സജീവ കേസുകളിൽ മുന്നിൽ നിൽക്കുന്നത് കേരളമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്തെ ഉത്സവ സീസൺ ആരംഭിക്കുകയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ഐസിഎംആർ മേധാവി ഡോ ബൽറാം ഭാർഗവ പറഞ്ഞു. അനാവശ്യമായ തിരക്ക് ഒഴിവാക്കുകയും സാമൂഹിക അകലം മാസ്‌ക് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. രാജ്യത്ത് ഇതുവരെ 88 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഒക്ടോബർ മാസത്തോടെ അത് വർദ്ധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.