നവ് ജ്യോത് സിദ്ദുവിന് ഐക്യദാർഢ്യം; മൂന്ന് പഞ്ചാബ് കോൺഗ്രസ് മന്ത്രിമാർകൂടി രാജിവച്ചു

 

നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷം റസിയ സുല്‍ത്താന പഞ്ചാബ് കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. സുൽത്താന രാജിവെച്ച് നിമിഷങ്ങൾക്ക് ശേഷം, കോൺഗ്രസ് നേതാവ് യോഗീന്ദർ ദിൻഗ്ര സംസ്ഥാന പാർട്ടി യൂണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനവും, ഗുൽസാർ ഇന്ദർ ചാഹൽ പഞ്ചാബ് കോൺഗ്രസിന്റെ ട്രഷറർ സ്ഥാനവും രാജിവച്ചു.

അതേസമയം പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തുടരുമെന്ന് നവ് ജ്യോത് സിദ്ദു പറഞ്ഞു. ട്വിറ്ററില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്ത് പോസ്റ്റ് ചെയ്തു. കത്തില്‍, ‘ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച തുടങ്ങുന്നത് വിട്ടുവീഴ്ചകളില്‍ നിന്നാണ് നിന്നാണ്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ഞാന്‍ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നതു തുടരും.

പഞ്ചാബ് കോണ്‍ഗ്രസില്‍ തുടരുന്ന അനിശ്ചിതാവസ്ഥയുടെ തുടര്‍ച്ചയാണ് പിസിസി അദ്ധ്യക്ഷന്റെ രാജി. പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ വകുപ്പു വിഭജനത്തിലും സിദ്ദുവിന്റെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെട്ടതാണ് രാജിയിലേയ്ക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. വളരെ ഗുരുതരമായ ആരോപണങ്ങള്‍ തനിക്കെതിരേ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വം മറുപടി പറഞ്ഞിരുന്നില്ല. ഇതും സിദ്ദുവില്‍ അവഗണിച്ചതായതോന്നല്‍ ഉണ്ടാക്കിയതായി കണക്കാക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെ നാടകീയ സംഭവവികാസങ്ങളുടെ നിരയിലെ ഏറ്റവും പുതിയ നീക്കം മാത്രമാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി.