ആറ് ജില്ലകളിൽ ഇനി ആർടിപിസിആർ പരിശോധന മാത്രം; വൈകി വന്ന വിവേകമെന്ന് വി ഡി സതീശൻ

സംസ്ഥാനത്തെ ആറ് ജില്ലകളിലെ മുഴുവൻ കൊവിഡ് പരിശോധനകളും ആർടിപിസിആർ ആക്കാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആന്റിജൻ പരിശോധനയെ പൂർണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകൾ കൊവിഡ് ക്ലസ്റ്ററുകളായി മാറാനുണ്ടായ കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ആറ് ജില്ലകളിലെ പരിശോധനാ സംവിധാനത്തിൽ സർക്കാർ തീരുമാനം വൈകിവന്ന വിവേകമാണ്. പരിശോധനകൾ പൂർണമായി ആർടിപിസിആർ വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചായിരുന്നു. തനിക്കാദ്യം കൊവിഡ് ബാധയുണ്ടായപ്പോൾ നടത്തിയ ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25 ശതമാനം മാത്രം ആർടിപിസിആർ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാകാൻ കാരണം. എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവൻ ടെസ്റ്റുകളും ആർടിപിസിആർ ആക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.