യുപിയിൽ പത്ത് ദിവസത്തിനിടെ 45 കുട്ടികളടക്കം മരിച്ചത് 53 പേർ; ഡെങ്കി വ്യാപനമെന്ന് സംശയം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേർ മരിച്ചത് ഡെങ്കി വ്യാപനത്തെ തുടർന്നെന്ന് സംശയം. മരിച്ചവരിൽ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബർ ആറ് വരെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.

ഫിറോസാബാദ് മെഡിക്കൽ കോളജിൽ 180ലധികം പേരെയാണ് രോഗബാധിതരായി പ്രവേശിപ്പിച്ചത്. പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും തുടർന്ന് നിരവധി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർക്ക് പരിശോധനയിൽ ഡെങ്കി സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ പറയുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെത്തി ചികിത്സയിലുള്ളവരെ കണ്ടിരുന്നു. അന്വേഷണത്തിലും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്‌