കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം കൊറോണ രോഗിയായ യുവതി മരിച്ചു

കൊച്ചി : കൊറോണ രോഗിയായ യുവതി പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ചയാണ് സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക് മാറ്റി.

ഏഴുമാസം ഗർഭിണിയായ ദീപ്തി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊറോണ കെയർ സെന്‍ററിലായിരുന്നു ദീപ്തിയെ ആദ്യം പ്രവേശിപ്പിച്ചത്. 15 ദിവസം മുൻപ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയായിരുന്നു പ്രസവം. ചെറിയ രക്തസ്രാവം ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ രാത്രിയോടെ ബി.പി ക്രമാതീതമായി കുറഞ്ഞ് മരണപ്പെടുകയായിരുന്നു.

സംസ്കാരം തിങ്കളാഴ്‌ച്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മറ്റു മക്കൾ: ആദിത്യ, അദ്വൈത.