ആരും വിശന്ന് ഉറങ്ങേണ്ടി വന്നില്ല; മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിയില്ല: കേരളം ഇപ്പോഴും നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സംഭവിച്ച പാളിച്ചകൾക്കെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും ഒരു ബദല്‍ കാഴ്‌ചപ്പാടാണ് കേരളമോഡലിലൂടെ ഉയ‌ര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി.

ഈ പ്രതിസന്ധി കാലത്ത് കേരളത്തിലൊരാള്‍ക്കും വിശന്ന് ഉറങ്ങേണ്ടി വന്നില്ല, സംസ്ഥാനത്തിന് ലഭിച്ചതിലധികം വാക്‌സിന്‍ വിതരണം ചെയ്‌തു. ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല, ഈ പ്രതിസന്ധി കാലത്തും ഭരണസ്‌തംഭനം ഉണ്ടായില്ല, മാത്രമല്ല വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയില്ല. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃത തെറ്റെന്ന് പറയുന്നവര്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്ന് പറയണമെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ കൊവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ മൂന്നാംതരംഗത്തിന് സംസ്ഥാനം സജ്ജമാണ്. സംസ്ഥാനത്ത് ഓക്‌സിജന്‍ കിട്ടാതിരിക്കുകയോ ആശുപത്രി കിടക്കകള്‍ ലഭിക്കാതിരിക്കുകയോ ചെയ്‌തിട്ടില്ല. രാജ്യത്ത് ഇതുവരെ നടത്തിയ സീറോ സര്‍വൈലന്‍സ് സര്‍വെകളിലെല്ലാം ഏറ്റവും കുറവ് രോഗബാധയുള‌ള സംസ്ഥാനം കേരളമാണ്. ലഭിച്ചതിലധികം വാക്‌സിന്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തെ മരണനിരക്ക് രാജ്യത്തേതിന്റെ മൂന്നിലൊന്ന് മാത്രമാണ്. 0.5 ശതമാനത്തിലും താഴെയാണിതെന്നും ലേഖനത്തിൽ പറയുന്നു.

‘തീയണയാത്ത ചുടല പറമ്പുകളും ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടന്നതും രാജ്യത്ത് കണ്ടു. കേരളത്തില്‍ മരണമടഞ്ഞ ഒരാളെയും തിരിച്ചറിയാതിരുന്നില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി ചിന്ത വാരികയിലെഴുതിയ ലേഖനത്തിലൂടെ പറഞ്ഞു.