എസ്എൻസി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10 ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡൽഹി: വിവാദമായ എസ് എൻ സി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്.

പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകൾ കൈമാറിയിരുന്നു. എൻഫോഴ്സ്മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

ലാവ്‌ലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.