മൂന്നാഴ്ച അതീവജാഗ്രത വേണം; ടിപിആര്‍ വര്‍ധന പ്രതീക്ഷിച്ചത്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ നേരത്തെ കണക്കുകൂട്ടിയതു പോലെയാണ് കോവിഡ് നിരക്ക് എന്നും അവര്‍ പറഞ്ഞു. ഒരു പോസിറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണു പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ടിപിആര്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടപടികള്‍ തുടരും. കേരളത്തിലെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രണ്ടാം തരംഗം കേരളത്തില്‍ ആരംഭിച്ചത് ഏപ്രില്‍ പകുതിക്കു ശേഷമാണ്. രണ്ടാം തരംഗം മൂര്‍ച്ഛിച്ചത് മേയ് 12നാണ്.

ഐസിഎംആറിന്റെ സിറോ സര്‍വേയില്‍ 42 ശതമാനം പേര്‍ക്കാണ് കേരളത്തില്‍ ആന്റിബോഡിയുള്ളതെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു രീതിയിലാണ് ശരീരത്തില്‍ ആന്റിബോഡി ഉണ്ടാവുക. ഒന്ന് രോഗം വന്ന് അതിന്റെ പ്രതിരോധമായി ആന്റിബോഡി ഉണ്ടാകും, രണ്ട് വാക്‌സിനേഷനിലൂടെയാണ്. അത് 42 ശതമാനം പേര്‍ക്കാണ്. അതിനര്‍ഥം അതിലും കുറവാണ് കേരളത്തിലുണ്ടായിട്ടുള്ള രോഗികളുടെ ശതമാനം. രോഗവ്യാപന നിരക്ക് ദേശീയ തലത്തിലേക്കാള്‍ കേരളത്തില്‍ കുറവാണെന്നും അവര്‍ അറിയിച്ചു.