മുട്ടില്‍ മരംമുറിക്കല്‍ കേസ്; മുഖ്യ പ്രതികളെ ഇന്ന് സുൽത്താൻ ബത്തേരി കോടതിൽ ഹാജരാക്കും

 

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബത്തേരി ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഹാജരാക്കുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

ഇന്നലെ മരിച്ച പ്രതികളുടെ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാനായി വാഴവറ്റയിലെ വീട്ടിലെത്തിക്കും. അമ്മ മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രത്യേക സംഘം കുറ്റിപ്പുറത്ത് വച്ച് മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ സുൽത്താൻ ബത്തേരിയിൽ എത്തിച്ചത്.

കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിന്നീട് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ അഞ്ചര മണിയോടെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചു. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരുടെ ഡ്രൈവര്‍ വിനീഷിനും കേസില്‍ പങ്കുണ്ടെന്നും ഇയാളുടെ അറസ്റ്റ് കൂടി രേഖപെടുത്തിയെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.