സ്ത്രീധന, സ്ത്രീ പീഡന പരാതികളിൽ അടിയന്തര നടപടി: സർക്കുലർ ഇറക്കി ഡിജിപി

 

സ്ത്രീധന, സ്ത്രീ പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്തിന്റെ നിർദേശം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സമൂഹമാധ്യമങ്ങളിൽ പോലീസുകാർ രാഷ്ട്രീയം പറയരുതെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു

സ്ത്രീകളുടെ പരാതികൾ എസ് എച്ച് ഒ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതിയിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തണം. പരാതി നൽകുന്നവർക്കെല്ലാം രശീതി നൽകണം.

പോലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകൾ നിയന്ത്രിക്കണം. സ്വകാര്യ അക്കൗണ്ടുകൾ തുടങ്ങാൻ ഔദ്യോഗിക നമ്പറോ, ഇ മെയിലോ ഉപയോഗിക്കരുത്. പോലീസുകാർ മനുഷ്യാവകാശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകുന്നു.