രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഒന്നര മുതല്‍ രണ്ടു മാസത്തിനകം; ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്ന് എയിംസ് മേധാവി

ന്യൂദല്‍ഹി: ഇന്ത്യയിലെ മൂന്നാമത്തെ കോവിഡ് തരംഗം ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് രാജ്യത്ത് എത്തുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്തെ പ്രധാന വെല്ലുവിളി ഇത്ര വിലയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്കുചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റല്ല ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്‍ക്കിടയില്‍ സംഭവിച്ചതില്‍ നിന്ന് ജനങ്ങള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. വീണ്ടും ജനക്കൂട്ടം വര്‍ദ്ധിക്കുന്നു , ആളുകള്‍ ഒത്തുകൂടുന്നു. കേസുകളുടെ എണ്ണം ദേശീയ തലത്തില്‍ ഉയരാന്‍ കുറച്ച് സമയമെടുക്കും, പക്ഷേ മൂന്നാം തരംഗം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ സംഭവിക്കാം, കുറച്ച് സമയമെടുക്കും, ”ഡോക്ടര്‍ ഗുലേറിയ എന്‍ഡിടിവിയോട് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം പേര്‍ക്ക് ഇതുവരെ രണ്ട് ഡോസുകള്‍ നല്‍കി. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 130 കോടിയിലധികം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വാക്‌സിനേഷന്‍ ആണ് പ്രധാന വെല്ലുവിളി. ഒരു പുതിയ തരംഗത്തിന് സാധാരണയായി മൂന്ന് മാസം വരെ എടുക്കാം, പക്ഷേ വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഇതു മാറാം. കോവിഡിന് അനുയോജ്യമായ പെരുമാറ്റം വും കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. വൈറസിന്റെ വകഭേദം എത്തരത്തിലാകും എന്നു പറയാനാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നാല്‍ പിന്നെ അവസ്ഥ കൈവിട്ട് പോകുമെന്നും ഗുലേറിയ.