ചാല മാർക്കറ്റിലെ തീ അണച്ചു; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

 

തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി.

തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കട ഒരു രാജസ്ഥാൻ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളാണ് തീപിടുത്ത സമയത്ത് കടയിൽ ഉണ്ടായിരുന്നത്. എന്നാൽ, തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ഇയാൾ രക്ഷപ്പെട്ടു.

കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. നാല് യൂണിറ്റ് ഫയർഫോഴ്സുകളാണ് എത്തിയത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.