നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

 

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം.