കാർഷികമേഖലയിലൂടെയുള്ള എൽഡിഎഫ്‌ സ്ഥാനാർഥി എം എസ്‌ വിശ്വനാഥന്റെ പര്യടനത്തിന്‌ ഊഷ്‌മള സ്വീകരണം

പുൽപ്പള്ളി :കാർഷികമേഖല യിലൂടെയുള്ള എൽഡിഎഫ്‌ സ്ഥാനാർഥി എം എസ്‌ വിശ്വനാഥന്റെ പര്യടനത്തിന്‌ ഊഷ്‌മള സ്വീകരണം. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലായിരുന്നു ചൊവ്വാഴ്‌ച പര്യടനം. രാവിലെ ഒമ്പതിന്‌ ചീയമ്പത്ത് തുടങ്ങി ആടിക്കൊല്ലി, 56, തൂപ്ര, ചെറ്റപ്പാലം, കാപ്പിസെറ്റ്, താന്നിത്തെരുവ് എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. കാപ്പിസെറ്റ് അമരക്കുനിയിലെത്തിയ സ്ഥാനാർഥിക്ക്‌ ആദ്യകാല കമ്യൂണിസ്‌റ്റ്‌ പ്രവർത്തകരായ ഭവാനി, രാജപ്പൻ എന്നിവർ ആശംസകൾ നേർന്നു. സിപിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ മാധവനെ സന്ദർശിച്ചു. പാളക്കൊല്ലി കോളനിയിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായ വെള്ളിയുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. ശശിമല, ചണ്ണോത്തുകൊല്ലി, പാടിച്ചിറ, സീതാമൗണ്ട് പ്രദേശങ്ങളിലും പര്യടനം നടത്തി. മുള്ളൻകൊല്ലി ടൗണിലെ സ്വീകരണത്തിലും പങ്കെടുത്തു. കഴിഞ്ഞ 10 വർഷവും മണ്ഡലത്തിനെ പ്രതിനിധീകരിച്ച കോൺഗ്രസ് എംഎൽഎ മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ചാപരിഹാരത്തിന് മുൻകൈയെടുക്കാത്തത് കർഷകർ സ്ഥാനാർഥിയോട് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ശശാങ്കൻ, പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, കെ എൻ സുബ്രഹ്മണ്യൻ, ടി കെ ശിവൻ, കെ വി ജോബി, പി എൻ കേശവൻ, പി എ മുഹമ്മദ്, പി ജെ പൗലോസ് തുടങ്ങിയവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.