സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബിഎസ്എൻഎൽ വർധിപ്പിച്ചു

കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു.

ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്.

2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.