Headlines

അപരാജിതയെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനം; അതൃപ്തി അറിയിക്കാന്‍ കേരള ഘടകം

തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി അറിയിക്കാന്‍ കേരള ഘടകം. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ ദേശീയ കൗണ്‍സിലില്‍ അംഗമാക്കിയെന്നാണ് വിമര്‍ശനം.

വനിതാ നേതാക്കളാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ആര്‍ ലതാദേവി, പി വസന്തം, ജയ് ചിഞ്ചു റാണി തുടങ്ങിയ നേതാക്കളാണ് എതിര്‍പ്പ് അറിയിച്ചത്. അപരാജിതയെ നേരിട്ട് ദേശീയ കൗണ്‍സില്‍ ഉള്‍പ്പെടുത്തിയ തീരുമാനം അംഗീകരിക്കാന്‍ ആവില്ലെന്നും വനിതാ നേതാക്കള്‍ പറയുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം.

ഇന്നലെയ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്, സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് വനിതാ നേതാക്കള്‍ അപരാജിത രാജയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്നാണ് വിമര്‍ശനം. വിദ്യാര്‍ഥി സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്ന അപരാജിതയെ നേരിട്ട് ദേശീയ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യുന്നത് എന്ത് പ്രവര്‍ത്തന പാരമ്പര്യം പരിഗണിച്ചാണ് എന്ന ചോദ്യമാണ് ഉന്നയിച്ചത്. തീരുമാനത്തിനെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ കൗണ്‍സിലില്‍ അറിയിക്കുമെന്ന് ഇതോടെ ബിനോയ് വിശ്വം വ്യക്തമാക്കുകയായിരുന്നു.