Headlines

വെള്ള, നീല കാര്‍ഡിന് അരി വിഹിതം 5 കിലോ വരെ വര്‍ധിപ്പിക്കാൻ സർക്കാർ; കെ സ്റ്റോറുകള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. അരി വിഹിതം 5 കിലോ വരെ ഉയർത്തുന്നത് പരിഗണനയിൽ. കുറഞ്ഞ വിഹിതം കാരണം റേഷൻ വാങ്ങാത്തവരുണ്ട്. അരി വിഹിതം കൂട്ടുന്നത് അരിവില നിയന്ത്രിക്കാനും സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

ക്ഷേമനിധി കുടിശിക വിതരണം ചെയ്യാൻ 1.70 കോടി രൂപ അനുവദിക്കും. റേഷൻ കടകളിൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാൻ ആലോചനയുണ്ട്. CSC സേവനങ്ങളും LPG വിതരണവും കൂടുതൽ വിപുലപ്പെടുത്തും. കൊല്ലത്തെ മണ്ണെണ്ണ വിതരണ പരാതികൾ പരിശോധിക്കും. റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സേവനകേന്ദ്രങ്ങളാക്കാൻ നീക്കം.

കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷന്‍ കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാന്‍ ഇതും സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

റേഷന്‍ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കല്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നല്‍കാനുള്ള തീരുമാനം നിലവിലുണ്ട്. കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിക്കും. കെ സ്റ്റോറിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ പരിഗണിക്കും.

ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്‍െ്റ സാധ്യത പരിഗണനയിലുണ്ട്. ഇതുവഴി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ അവസരമൊരുക്കാനാവും. നിലവിലുള്ള സിഎസ്സി സേവനങ്ങള്‍, എല്‍.പി.ജി വിതരണം എന്നിവയും കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന അഭിപ്രായം പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.