Headlines

ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 

ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട കണ്ണന്‍.

 

2009-ല്‍ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതിനിടെ കണ്ണനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നാളെ സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ സംസാരിക്കാനിരിക്കെയാണ് ഈ ക്രൂര കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച വ്യക്തമായെന്നും സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ടിവികെയില്‍ ചേര്‍ന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ടിവികെ സര്‍ക്കാര്‍ ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.