Headlines

‘തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനം’: ഇറാനിലെ ‘പിക്ക്ആക്സ് മൗണ്ടൻ’ ലക്ഷ്യമിട്ട് ട്രംപ്

 

വാഷിങ്ടൻ∙ ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ ഇതുവരെ നടന്ന ആക്രമണത്തെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

‘‘ആക്രമണം തുടങ്ങിയിട്ട് ഇപ്പോൾ 5 മാസമായി. ഈ 5 മാസത്തിനുള്ളിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയാമോ? അവർ ഇനി ആണവായുധം ഉണ്ടാക്കില്ല എന്ന് ഉറപ്പായി. അതാണ് നമ്മൾ ചെയ്തത്’’– ട്രംപ് പറഞ്ഞു. ആണവായുധം നിർമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി പിക്ക്ആക്സ് മൗണ്ടനിലുണ്ടായാൽ അവിടം ആക്രമിക്കുമെന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. രണ്ടു തുരങ്ക സംവിധാനങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം. ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു