Headlines

കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

 

കോഴിക്കോട്: കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് നിര്‍ബന്ധപൂര്‍വം അവരെ യോഗത്തില്‍ പങ്കെടുപ്പിക്കുകയും അവരോട് നിര്‍ദേശം കൊടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് അധികാരികള്‍ പറഞ്ഞത്. വളരെ ദൂരെ നിന്ന് വേഗത്തില്‍ വരുന്ന വാഹനമാണ്. ആ വേഗത സംബന്ധിച്ച കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണ് – അദ്ദേഹം പറഞ്ഞു.

 

 

എന്‍ട്രിയിലും എക്‌സിറ്റിലുമൊന്നും ആളുകള്‍ക്ക് മനസിലാകുന്ന രീതിയിലുള്ള സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല. വലിയ വേഗതയില്‍ പോകുന്ന വാഹനം പെട്ടന്നാണ് ഡൈവേര്‍ഷന്‍ കാണുന്നത്. കുറച്ച് കൂടി ദൂരെ നിന്ന് ആ സൈന്‍ ബോര്‍ഡ് കാണാനുള്ള സാഹചര്യമില്ല. പല യോഗങ്ങളിലും അതോറിറ്റിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല – അദ്ദേഹം പറഞ്ഞു.ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.

 

കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞില്ല. ആറ് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു.

 

ഇടിച്ച ശേഷം ലോറിക്കടിയിക്ക് കാര്‍ പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം. സ്ഥിരം അപകടമേഖലയാണെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ദേശിയപാത അതോറിറ്റിയുടെ അനാസ്ഥയാണ് അപകടകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.