Headlines

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

 

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ സംഘടിത ആക്രമണമെന്ന് നേതാക്കള്‍. പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ചോദിച്ചു. പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ധന്‍രാജിനെ വിറ്റ് എംഎല്‍എ ആയ ആളാണ് കുഞ്ഞികൃഷ്ണന്‍ എന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു.

 

 

പിണറായി വിജയന്‍ പറഞ്ഞതില്‍ എവിടെയാണ് ഭീഷണിയെന്ന് അദ്ദേഹം ചോദിച്ചു. ശത്രുക്കളുടെ കൈയിലെ കോടാലിയാണ് കുഞ്ഞികൃഷ്ണന്‍ എന്നാണ് പിണറായി പറഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. സിപിഐഎം ഒരു അക്രമകാരികളുടെ കൂട്ടമാണെന്ന് പ്രചരിപ്പിച്ച് ഞങ്ങളുയര്‍ത്തുന്ന ന്യായമായിട്ടുള്ള കാര്യങ്ങളെ അങ്ങനെയൊരു പുകമറയ്ക്കുള്ളില്‍ നിര്‍ത്തി ആക്ഷിപിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്. അതിനെയെല്ലാം നേരിട്ടവരാണ് ഞങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ ഈ നാടിന് വേണ്ടി ജീവാര്‍പ്പണം ചെയ്തത് ഏത് പാര്‍ട്ടിയില്‍ നിന്നാണ് എന്ന് അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. എന്നിട്ടും ഞങ്ങളെ അക്രമകാരികളെന്ന് സ്ഥാപിക്കുന്ന നിലയില്‍ കാര്യങ്ങള്‍ വരുന്നുള്ളു – അദ്ദേഹം പറഞ്ഞു.

കുഞ്ഞികൃഷ്ണന് എംഎല്‍എ ആകണമെങ്കില്‍ പാര്‍ട്ടിയോട് പറയാമായിരുന്നുവെന്നും എന്തുകൊണ്ട് പറഞ്ഞില്ലെന്നും മധുസൂദനന്‍ ചോദിച്ചു. പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി പരിശോധിക്കാമായിരുന്നു. പയ്യന്നൂരില്‍ ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചോ എന്ന് പരിശോധിച്ചത് തോല്‍വിക്ക് ശേഷമാണ്. തോല്‍വി ഉണ്ടാകുമെന്ന് ഇതിന് മുമ്പ് കരുതിയില്ല. അത് മുന്‍കൂട്ടി മനസിലായിരുന്നെങ്കില്‍ പുനര്‍വിചിന്തനം നടത്താമായിരുന്നു. കുഞ്ഞികൃഷ്ണനെ തുറന്ന് കാണിക്കാന്‍ സമയം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. തെറ്റിദ്ധാരണ മാറ്റാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ കുഴപ്പമല്ല. ഒരു രൂപ രക്തസാക്ഷി ഫണ്ടില്‍ നിന്ന് ടി ഐ മധുസൂദനന്‍ എടുത്തിട്ടുണ്ടെന്ന് പറയാന്‍ കുഞ്ഞികൃഷ്ണന്റെ കയ്യില്‍ തെളിവുണ്ടോ – അദ്ദേഹം പറഞ്ഞു.

 

വി കുഞ്ഞികൃഷ്ണനൊപ്പമുള്ളവര്‍ക്കാണ് കണക്കിനെ കുറിച്ച് സംശയമെന്നും അവര്‍ തങ്ങളെ സമീപിച്ചാല്‍ കണക്ക് കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ എല്ലാ ബ്രാഞ്ചുകളിലും നമ്മള്‍ കണക്ക് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ 270ഓളം രക്തസാക്ഷികള്‍ ഉണ്ട് സിപിഐഎമ്മിന്. ഓരോ കാലഘട്ടത്തില്‍ ആണ് ഇത് സംഭവിച്ചത്. അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അതാത് ഇടങ്ങളിലെ പാര്‍ട്ടിയുടെ ശേഷിക്കും കഴിവിനും ആവശ്യകതയും മനസ്സിലാക്കി ചെയ്തതാണ്. ഒരു രക്തസാക്ഷി കുടുംബത്തിന് വേണ്ടി ചെയ്തതതിന്റെ വിനിയോഗം കേരളം മുഴുവന്‍ പറയാന്‍ കഴിയില്ല. അങ്ങനെ പുറത്ത് വിട്ടാല്‍ അവര്‍ക്ക് ഇത്രയാ കൊടുത്തത് നിങ്ങള്‍ക്ക് എന്താ ഇത്ര ആയി പോയത് എന്ന ചോദ്യം വരും. അതിന് ആര് ഉത്തരം പറയും. ബഹുജനങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ് 70000 ത്തോളം വോട്ട് കിട്ടിയത്. തെറ്റിദ്ധരിക്കപ്പെട്ടവരെയും കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു കൊണ്ടുവരും – അദ്ദേഹം പറഞ്ഞു.