ടെഹ്റാൻ∙ ഒരിടവേളയ്ക്കുശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാനെ ലക്ഷ്യമാക്കി വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാനിയൻ മിസൈൽ ലോഞ്ചർ സംവിധാനങ്ങളെയാണ് യുഎസ് ആക്രമിച്ചത്. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം ലറാക് ദ്വീപിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിനു മറുപടിയായി ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു.
ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തുവെന്ന് ഇറാൻ അറിയിച്ചു.
ഹോർമുസ് ദ്വീപിന് തെക്കും ഖേഷം ദ്വീപിന് കിഴക്കുമായാണ് ലറാക്ക് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 1,100 കിലോമീറ്റർ തെക്ക്-കിഴക്കായാണ് ലറാക്ക്.









