കോട്ടയം∙ ‘‘അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ നിർദേശിക്കുന്നു. പ്രശാന്ത് ഐഎഎസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം. അഴിമതി തുലയട്ടെ’’ – വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയുടെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റാണിത്.
“നടുക്കവും വിഷമവും തോന്നി”- ഷൗക്കത്തലി തന്നെയും തന്റെ പുസ്തകത്തെയും ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചതിനെപ്പറ്റി കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് മനോരമ ഓൺലൈനോട് പ്രതികരിച്ചതിങ്ങനെ. ഒരാൾ മരിക്കാൻ നേരം തന്നെയും തന്റെ പുസ്തകത്തെയും ഓർത്തു എന്നറിയുമ്പോൾ വിഷമമല്ല, അതിനും അപ്പുറത്തെ വികാരമാണെന്ന് പ്രശാന്ത് പറയുന്നു. ഒരിക്കലും ഇങ്ങനെ ഒരു പുസ്തക നിരൂപണം ജീവിതത്തിൽ വായിക്കേണ്ടി വരും എന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ അവസ്ഥ നമുക്ക് മനസ്സിലാവില്ല. ഒരാൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അത് നമുക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത മാനസികാവസ്ഥയാണ്. നാം ആരുമല്ല അത് വിലയിരുത്താൻ. ഓരോ മനുഷ്യരുടെയും സഹനശക്തി വ്യത്യസ്തമാണ്. സിസ്റ്റത്തിൽ മനുഷ്യത്വം ഇല്ലാതെ പോകരുത്.
‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ എന്ന പുസ്തകം നിർദേശിച്ചിട്ടാണ് അദ്ദേഹം മരിച്ചതെന്ന് കേട്ടപ്പോൾ വലിയ സങ്കടമായി പോയെന്നും പ്രശാന്ത് പറഞ്ഞു. അനീതികളോട് പൊരുതാനുള്ള ആയുധമാണ് “സിസ്റ്റം ഔട്ട് കംപ്ലീറ്റ്’ എങ്കിൽ ജീവിതത്തിൽ പിടിച്ച് നിൽക്കാനുള്ള മനക്കരുത്തിനെ കുറിച്ചാണ് “ലൈഫ് ബോയ്” എന്ന പുസ്തകം. പൊരുതാനും പിടിച്ച് നിൽക്കാനുമുള്ള മനസ്സാണ് ഏറ്റവും വലിയ ആയുധം. ഒരാളും ഒരിക്കലും ആത്മഹത്യ ചെയ്യാൻ പാടില്ല. പോരാട്ടം തുടരണമെന്നാണ് പുസ്തകത്തിലും ഞാൻ പറയുന്നത്. തോൽവി സമ്മതിച്ച് ഒളിച്ചോടാൻ മരണമല്ല പരിഹാരം. മരണം ഒരു മാർഗമേയല്ല.
ആൾക്കാർക്ക് ക്ഷമ നശിക്കുന്നുവെന്നാണ് ഈ ആത്മഹത്യ കാണിക്കുന്നത്. അധികാരത്തിലെത്തുമ്പോൾ മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറുകയാണ്. സർക്കാർ ജോലിയിലെ ക്ലറിക്കൽ പദവി മുതൽ ഏത് ഉന്നതമായ പദവിയാണെങ്കിൽ പോലും അത് അങ്ങനെയാണ്. മനുഷ്യരോട് കരുണ വേണം. അധികാരം പ്രയോഗിക്കുമ്പോൾ ഒരു ഒപ്പിലോ വരയിലോ പലതും തീരുമാനിക്കാൻ പറ്റും. ഭരണമികവോ ഫയലുകൾ വേഗം നോക്കുന്ന കഴിവോ ഒന്നുമില്ലെങ്കിൽ പോലും അപ്പുറത്ത് വന്ന് നിൽക്കുന്ന മനുഷ്യന്റെ വിഷമം മനസിലാക്കി മര്യാദയ്ക്ക് സംസാരിച്ചാൽ മതി. കരുണയും സഹാനുഭൂതിയുമാണ് ഏറ്റവും പ്രധാനം.
സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യം? അധികാരത്തിന്റെ അഹങ്കാരം ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. ചിലപ്പോൾ പലരുടെയും. ചിലർക്ക് ജീവിതങ്ങളിലെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയായ ശേഷം കണ്ട പല ഫയലുകളിലും സ്പോർട്സ് അസോസിയേഷനുകളിലെ ഈഗോ കാരണമുണ്ടാകുന്ന തമ്മിലടി കാരണം പല കുട്ടികളുടെയും അവസരം നഷ്ടപ്പെട്ടത് മനസിലാക്കിയിട്ടുണ്ട്. മനുഷ്യൻ സെൽഫിഷ് ആകുന്നതാണ് പ്രധാന “അസുഖം”.
അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു. സമൂഹം എന്ന നിലയിൽ അത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. മാനസികാരോഗ്യം കേരളത്തിൽ വലിയൊരു പ്രശ്നമാണ്. ആത്മഹത്യ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂടി തോൽവി കൂടിയാണ്. നവീൻ ബാബുവിന്റെ കേസ് മുതൽ നമ്മൾ ഇത് കേൾക്കുന്നുണ്ട്. അനവധി പൊലീസുകാരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതൊരു മനുഷ്യനും ഇമോഷണൽ സപോർട്ട് സിസ്റ്റം വേണം.
ഒരു പ്രശ്നം വന്നാൽ നമുക്ക് താങ്ങായി നിൽക്കാനൊരു സിസ്റ്റം ചുറ്റിലും ഉണ്ടാക്കാൻ സമൂഹത്തിനാകണം. മനുഷ്യർക്ക് പരസ്പരം അനുകമ്പയോടെ, സ്നേഹത്തോടെ സംസാരിക്കാനും മനസ്സിലാക്കാനും സൗമ്യമായി പ്രശ്നപരിഹാരത്തിലേക്ക് നീങ്ങാനും സാധിക്കണം. അതിന് നമ്മളുടെ ഓരോരുത്തരുടെയും പെരുമാറ്റമാറ്റവും കാഴ്ചപ്പാടുമാണ് മാറേണ്ടത്. നമുക്കെല്ലാവർക്കും അഹംഭാവം കുറഞ്ഞ് ഒരൽപം സൗമ്യതയും ആർദ്രതയും ആവാം. ആത്മഹത്യനിരക്ക് ഇത്രയും കൂടിയ കേരളത്തിൽ അതുണ്ടാകണം – പ്രശാന്ത് പറഞ്ഞു.







