Headlines

റഷ്യയിൽ പറന്നിറങ്ങി യുഎസ് വിമാനം, അപ്രതീക്ഷിത വരവിൽ ഉറ്റുനോക്കി ലോകം; നയതന്ത്ര നീക്കത്തിനു പിന്നിലെന്ത്?

മോസ്കോ∙ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കെ, മോസ്കോയിലെ വ്നുകോവോ വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമസേനയുടെ പടുകൂറ്റൻ വിമാനം. ഇന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വഴി നിർണായക വിവരം പുറത്തുവന്നത്. എന്നാൽ യുഎസ് സൈനിക വിമാനം എത്തിയതിനെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നാണ് റഷ്യയുടെ പ്രതികരണം.

ലാത്വിയയിലെ റിഗയിൽനിന്നു പുറപ്പെട്ട യുഎസ് വ്യോമസേനയുടെ ബോയിങ് സി 17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് മോസ്കോയിൽ ലാൻഡ് ചെയ്തത്. യുഎസ് പ്രസിഡന്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന വാഷിങ്ടനിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് സൈനിക താവളത്തിൽനിന്നാണു വിമാനം കഴിഞ്ഞ ഞായറാഴ്ച യാത്ര തിരിച്ചത്. എന്നാൽ‌ ഈ ആഴ്ച അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതിനിധികളുമായി യാതൊരുവിധ ഔദ്യോഗിക കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

ഭീമാകാരമായ സൈനിക വിമാനത്തിന്റെ അപ്രതീക്ഷിത വരവ് പല നിഗൂഢതകൾക്കും കാരണമായിട്ടുണ്ട്. അതീവ രഹസ്യമായ നയതന്ത്ര നീക്കത്തിന്റെയോ അല്ലെങ്കിൽ തടവുകാരുടെ കൈമാറ്റത്തിന്റെയോ ഭാഗമായാണു വിമാനം എത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് ആദ്യം റഷ്യ ജയിൽ മോചിതനാക്കിയ മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥൻ റോബർട്ട് ഗിൽമാന്റെ മോചനവുമായി ബന്ധപ്പെട്ട തുടർനടപടികളാണോ ഇതെന്നു സംശയമുണ്ട്. ഇതിനുമുൻപ് ജനുവരി മാസത്തിലാണ് യുഎസ് വിമാനം നേരിട്ടു യൂറോപ്പിൽനിന്ന് റഷ്യയിൽ എത്തിയത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാറെദ് കുഷ്നറും എത്തിയ വിമാനമായിരുന്നു അത്. നിലവിൽ യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിൽ അണിയറയിൽ രഹസ്യ നയതന്ത്ര ഇടപെടലുകൾ ഇപ്പോഴും സജീവമാണെന്നാണ് വിമാനത്തിന്റെ വരവ് വ്യക്തമാക്കുന്നത്.