കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. സ്കൂളുകൾക്ക് എതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. അനുമതിക്കായി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
യൂണിഫോം, പാഠപുസ്തകങ്ങൾ,ഉച്ചഭക്ഷണം തുടങ്ങിയവയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പേരിൽ ചില സ്കൂളുകൾ വ്യാജ രേഖ ഉണ്ടാക്കി. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വ്യാജ മേൽവിലാസത്തിൽ ഉള്ള കുട്ടികൾ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്.
ആദ്യ ഘട്ടത്തിൽ ക്ലാസ്സ് അധ്യാപകർക്ക് എതിരെയും പ്രധാന അധ്യാപകർക്ക് എതിരെയും കേസ് എടുക്കും. തലശേരിയിലുള്ള സ്കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെയാണ് അധികമായി ചേർത്തത്. ചില വിദ്യാർഥികളെ കാസർഗോഡ് ജില്ലയിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.സമ്മർദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകർ പറയുന്നത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.







