തിരുവനന്തപുരം∙ പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. 6 മാസത്തിനുള്ളിൽ കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. ഇതിന്റെ ഭാഗമായി ടിക്കറ്റിനും സീറ്റുകൾക്കും പിന്നിൽ പരസ്യം പതിക്കാനുള്ള കരാർ നൽകുക, ബസ് സ്റ്റേഷൻ ബ്രാൻഡിങ്ങിന് അവസരം നൽകുക തുടങ്ങി ഒട്ടേറെ പദ്ധതികൾ ആലോചിച്ചെങ്കിലും ഒന്നും നടപ്പായില്ല.
14 ലക്ഷം വരെ പ്രതിദിന പ്രിയദർശിനി യാത്രക്കാരുള്ളതിനാൽ, ടിക്കറ്റിനു പിന്നിൽ പരസ്യം നൽകിയാൽ ഒട്ടേറെപ്പേരിലേക്ക് എത്തുമെങ്കിലും ആ സാധ്യത ഉപയോഗിക്കാൻ ആരും തയാറായിട്ടില്ല. ആദ്യഘട്ടത്തിൽ കുറഞ്ഞ കാലയളവിലേക്കു കരാർ നൽകിയാൽ കൂടുതൽപേർ താൽപര്യം പ്രകടിപ്പിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.കടമുറികൾ വാടകയ്ക്കു പോകാത്ത സ്ഥലങ്ങളിൽ ഡോർമിറ്ററികൾ, എസി വെയ്റ്റിങ് ഹാളുകൾ എന്നിവയ്ക്കു നിരക്കു കുറച്ചു കരാർ ക്ഷണിക്കാമെന്ന നിർദേശവും നടപ്പായിട്ടില്ല. ബസുകളിൽ ടിവികൾ സ്ഥാപിച്ചു പരസ്യവരുമാനം നേടാനുള്ള നീക്കവും എങ്ങുമെത്തിയിട്ടില്ല.
തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ബസുകളിൽ പലതിലും ടിവിയുണ്ടെങ്കിലും അവ പരസ്യത്തിനായി ഉപയോഗിക്കുന്നില്ല. ഈഞ്ചയ്ക്കലിൽ സ്വകാര്യ ദീർഘദൂര ബസുകൾക്ക് സ്റ്റാൻഡ് ഒരുക്കിയാൽ അധിക വരുമാനം ലഭിക്കുമെങ്കിലും നടപടികൾ ഇഴയുകയാണ്.പുതിയ സർവീസുകൾ ആരംഭിച്ചു വരുമാനം കൂട്ടാമെങ്കിലും അതിനാവശ്യമായ ബസുകളില്ല. ഏറ്റവും ഡിമാൻഡുള്ള തിരുവനന്തപുരം–കോഴിക്കോട് ഉൾപ്പെടെയുള്ള സർവീസുകളിൽ ഓടിത്തേഞ്ഞ എസി ജൻറം ബസുകളാണു സർവീസ് നടത്തുന്നത്. പുതിയ ബസുകൾ സർക്കാർ ലഭ്യമാക്കിയാൽ വരുമാനത്തിൽ കാര്യമായ മാറ്റം വരുമെന്നു ജീവനക്കാർ പറഞ്ഞു.









