ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

തൊടുപുഴ ഗ്രാൻഡിസ് സ്ഥാപനത്തിലെ വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. ഹോസ്റ്റലിൽ മൂന്നുപേർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാർത്ഥി, അധ്യാപകരുടെ നിർദ്ദേശപ്രകാരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകി. എന്നാൽ, ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകർ ഇവർക്കെതിരെ നടപടിയൊന്നുമെടുത്തില്ല. ദൃശ്യങ്ങൾ കൈമാറിയത് 19കാരൻ ആണെന്ന് മനസ്സിലായതോടെയാണ് സഹപാഠികൾ ചേർന്ന് ജനനേന്ദ്രിയം അടക്കം മർദ്ദിച്ച് തകർത്തത്.
അണക്കര സ്വദേശിയായ വിദ്യാർഥിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൂടുതൽ പേർ മർദനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മർദനത്തിൽ പ്രതി ചേർത്തവർക്കെതിരെ ആന്റി റാഗിങ് വകുപ്പ് പ്രകാരം കേസ് എടുത്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്നത്.