Headlines

സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്കുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

ജയ്പുർ∙ സ്കൂളിൽ പരിശോധനയ്ക്കെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ആക്രമണം. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂളിലേക്കു വരവേ സിജെപി സംഘത്തെ ജനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അർബൻ നക്സലുകൾ, ദേശവിരുദ്ധർ, പാക്കിസ്ഥാൻകാർ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനക്കൂട്ടം സിജെപി പ്രവർത്തകരെ ആക്രമിക്കാനെത്തിയത്. തുടർന്ന് പ്രവർത്തകരെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. പ്രവർത്തകരിൽ ഒരാളുടെ കൈ ഒടിഞ്ഞതായി റാങ്ക പറഞ്ഞു.

ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപിച്ചു. ‘‘ഗ്രാമത്തിലുള്ളവർ ക്ഷണിച്ചത് അനുസരിച്ചാണ് സ്കൂളിലേക്ക് വന്നത്. സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒരു തൊഴുത്തിലാണ്. ഇതേ സ്കൂളിൽ ഒരു വർഷം മുൻപ് വന്നിട്ടുണ്ട്. ഇത്തവണ വരുന്ന വിവരം പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ബിജെപി ഗുണ്ടകൾ നേരത്തെ അവിടെ എത്തിയിരുന്നു. ഞങ്ങളുടെ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. കാർ തകർത്തു. ഫോണുകൾ നശിപ്പിച്ചു. സ്ത്രീകളെ ആക്രമിച്ചു. എ‌ന്റെ ഷർട്ട് കീറി. ഒരു പ്രവർത്തകന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.’’– അശുതോഷ് റാങ്ക പറഞ്ഞു.

ഇക്കാര്യത്തിൽ ഗ്രാമീണരെ കുറ്റപ്പെടുത്തരുതെന്നും ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്നും അശുതോഷ് റാങ്ക കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.