തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ അഴിമതിയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എം ലിജു. സിപിഐഎം എന്നോ കോൺഗ്രസ് എന്നോ നോക്കാതെ നടപടി സ്വീകരിക്കും. സഹകരണ മേഖല സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കേരള ബാങ്കിൽ പുതിയ അംഗത്വം നൽകുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകും. പെൻഷൻ വിതരണത്തെ രാഷ്ട്രീയവൽക്കരിച്ചു. കക്ഷി രാഷ്ട്രീയ പരിഗണനയിൽ സംഘങ്ങളെ നിശ്ചയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ക്രമക്കേടുകൾ ധാരാളം നടന്നു. സംഘങ്ങളുടെ സാമ്പത്തിക നില പരിശോധിക്കാതെ അംഗത്വം നൽകാനാവില്ല. സർക്കാരിന് 45% ഓഹരിയുള്ള സ്ഥാപനമാണ് കേരള ബാങ്ക്. ഏകപക്ഷീയമായ തീരുമാനം അനുവദിക്കില്ല. ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിൽ സഹകരണ വകുപ്പിന് ആശങ്കയുണ്ട്.
തീരുമാനം എടുത്തത് ധനവകുപ്പാണ്. കേരള ബാങ്ക് ജില്ലാ ബാങ്ക് ലയനം തെറ്റായിരുന്നു എന്നാണ് അഭിപ്രായം. അത് സഹകരണ മേഖലക്ക് ദോഷം ചെയ്തു. മലപ്പുറം ജില്ല ബാങ്ക് ലയനത്തിൽ സുപ്രീം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കും. പുതിയ മദ്യനയം തയാറാക്കാനുള്ള നടപടി തുടങ്ങി. സെപ്റ്റംബർ ആദ്യവാരം വകുപ്പ് തല ചർച്ചകൾ പൂർത്തിയാക്കും. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ് മദ്യ നയത്തിന് അനുസൃതമായിരിക്കും. UDF നയത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും എം ലിജു കൂട്ടിച്ചേർത്തു.









