Headlines

ജീവനോടെ കണ്ടെത്തിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞ യുവതി കൊല്ലപ്പെട്ട നിലയില്‍; കുടുംബത്തോട് ക്ഷമാപണം നടത്തി പൊലീസ്‌

സിഡ്‌നി: പാര്‍ക്കിലേക്ക് നടക്കാനിറങ്ങി കാണാതായ യുവതിയെ എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. പോലീസ് നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ജീവനോടെ കണ്ടെത്തിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലിമെന്റിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണവിവരം പുറത്തുവന്നത്. വ്യാഴാഴ്ച്ച സിഡ്‌നിയുടെ തെക്കന്‍മലയോര മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടതൂര്‍ന്ന കുറ്റിക്കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. 18 കാരിയായ ലില്ലി ഹൂപ്പറിന്റേത് കൊലപാതകമെന്നാണ് പോലീസ്പറയുന്നത്. ജീവനോടെ കണ്ടെത്തിയതായി സ്റ്റേറ്റ് പ്രധാനമന്ത്രി ന്യൂ സൌത്ത് വെയില്‍സ് പാര്‍ലമെന്റിനോട് പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ഇന്നലെ പോലീസ് മാധ്യമങ്ങള്‍ വഴി കുടുംബാംഗങ്ങളോട് തെറ്റായ വിവരം കൈമാറാന്‍ ഇടയായതില്‍ ക്ഷമാപണം നടത്തി. (Missing teen hiker found dead in Australian bush )

ഇക്കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടിന് അടുത്തുള്ള ഒരു ദേശീയ പാര്‍ക്കില്‍ നടക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാല്‍ കാറില്‍ യുവതി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ യുവതിയുമായി ആശയവിനിമയത്തിന് സാധ്യമല്ലാതിരുന്നതും പുലര്‍കാലമായിട്ടും യുവതി വീട്ടിലെത്താതെയും വന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ നടായ് നാഷണല്‍ പാര്‍ക്കിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളയിടത്ത് യുവതിയുടെ കാര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു.
അതേ സമയം ‘തെറ്റായ ആശയവിനിമയത്തിന്’ താന്‍ ക്ഷമാപണം നടത്തിയതായി ന്യൂ സൌത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാനിയോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവളെ ജീവനോടെ കണ്ടെത്തിയെന്ന് എങ്ങനെയാണ് വിവരം ലഭിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട്അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജോസഫ് കാസര്‍ നേരിട്ട് പ്രതികരിച്ചില്ല. റൂറല്‍ ഫയര്‍ സര്‍വീസ്, നാഷണല്‍ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ്, ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിലെ 100 ഓളം അംഗങ്ങള്‍ എന്നിവരും പോലീസുമായിരുന്നു യുവതിക്കായി എട്ട് ദിവസം നീണ്ട തിരച്ചില്‍ നടത്തിയിരുന്നത്.