ഹൈദരാബാദ്∙ രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് മരിച്ചത്. ജനസേന പാർട്ടിയുടെ എംപി ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചത്. നഗരത്തിലെ ഇനോർബിറ്റ് മാളിലെ വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരിയാണ് മരിച്ച ഭാരത്.
ഓഗസ്റ്റ് 16നായിരുന്നു സംഭവം. മധപുരിലെ ജോലി സ്ഥലത്തിനു സമീപം ഭാരതിയും സുഹൃത്തും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഭാരതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയിൽ ഗുരുതരമായി പരുക്കേറ്റ ഭാരതി ആശുപത്രിയിൽവച്ച് മരിച്ചു. സഞ്ജുഷാണ് പ്രതിയെന്ന് ഹൈദരാബാദ് പൊലീസ് പിന്നീട് കണ്ടെത്തിയെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽനിന്നുള്ള എംപിയാണ് സഞ്ജുഷിന്റെ പിതാവ് ലിങ്കമനേനി രമേഷ്.
രാജ്യസഭ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരി മരിച്ചു; കാർ അമിത വേഗതയിൽ






