തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എക്‌സൈസ് നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇന്നു പുലർച്ചെയാണ് 125 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. എട്ടു വയസുള്ള പെൺകുട്ടിയെയും ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചുവെന്നും വിവരമുണ്ട്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകരയിലെ ആറാലുംമൂട്ടിൽ പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.ബെംഗളൂരുവിൽനിന്ന് കാറിൽ തലസ്ഥാനത്തേക്ക് എംഡിഎംഎ കടത്തിക്കൊണ്ടുവരികയായിരുന്നു ഇവർ. പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ കിരണിന്റെ എട്ടു വയസ്സുള്ള മകളെയും ഇവർ യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു. കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിച്ചുവെന്ന് അസി.എക്‌സൈസ് കമ്മിഷണർ മനോജ് അറിയിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി ഇവരെ നിരീക്ഷിക്കുകയായിരുന്നുവെന്നും അസി.കമ്മിഷണർ അറിയിച്ചു.ഈഞ്ചക്കൽ കേന്ദ്രീകരിച്ച് ‘ഹോം ഗാർമെന്റ്‌സ്’ എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. പ്രതികൾക്കു ബെംഗളൂരുവിലെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു.തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയിൽ ബെംഗളൂരുവിൽനിന്ന് കുറച്ചു വസ്ത്രങ്ങൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. സംശയം തോന്നാതിരിക്കാനാണ് കിരണിന്റെ വനിതാ സുഹൃത്ത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യ (18) യെയും എട്ടു വയസുള്ള മകളെയും കൂടെ കൂട്ടിയത്. രണ്ടു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് കിരൺ താമസിക്കുന്നത്. മകൾ കിരണിനൊപ്പമായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ഈ കുട്ടിയെ ബന്ധുക്കളെ വിളിച്ചു വരുത്തി എൽപ്പിച്ചു വിടുകയായിരുന്നു. കിരണിന്റെ അമ്മ ബീനയുടെ ഫോൺ വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്.







