സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം 28ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി.
ട്രെയിനിലെ തിരക്ക് മൂലം പ്രതിസന്ധിയിലായതോടെ ഒരു ട്രെയിന്‍ തന്നെ വാടകയ്ക്കെടുക്കാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് റെയില്‍വേയുടെ നടപടി.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡെപ്റ്റംബര്‍ ഒന്നിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് വലിയ തോതില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു സിപിഐ ശ്രമിച്ചത്.
20 ബോഗികളിലായി ഏകദേശം 1400ലധികം പ്രവര്‍ത്തകരും വോളന്റിയര്‍മാരും കര്‍ഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ അനുമാനം.
ആഗസ്റ്റ് 29ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ആഗസ്റ്റ് 31ന് ഡല്‍ഹിയിലെത്തും. സമരത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
18 തേര്‍ഡ് ക്ലാസ് എസി കമ്പാര്‍ട്ട്‌മെന്റുകളും രണ്ട് നോണ്‍ എസി ബോഗികളുമുള്ള ട്രെയിനാണ് പാര്‍ട്ടി നേതൃത്വം ബുക്ക് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള ആളുകളെ എത്തിക്കാന്‍ മറ്റു രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. നിലവില്‍ ഇവയെല്ലാം റദ്ദാക്കിയെന്നാണ് വിവരം.







