ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തിൽ, പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ പറയുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നെന്ന് ലഹരിപരിശോധനകളിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഉറക്കമില്ലായ്മയ്ക്കു മരുന്നു കഴിച്ചിരുന്നെന്ന വെളിപ്പെടുത്തൽ. വ്യക്തിപരമായ ചില പ്രശ്നങ്ങൾ മൂലം തനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിരുന്നെന്നും കുടുംബ ഡോക്ടർ അതിനു മരുന്നു നൽകിയിരുന്നെന്നും പൈലറ്റ് പറഞ്ഞതായി ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിലുണ്ട്. ഡ്യൂട്ടികൾക്കിടയിലുള്ള വിശ്രമസമയത്ത് ഉറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അതിനു വേണ്ടി നടത്തം അടക്കമുള്ളവ പരീക്ഷിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞതായും റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഈ മാസം നാലിന് തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്കു മുകളിൽവച്ച് 300 അടിയിലേക്കു താഴുകയായിരുന്നു. 4 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. വിമാനം ആകാശച്ചുഴിയിൽപെട്ടു എന്നായിരുന്നു ആദ്യവിവരം, അതിനു പിന്നാലെയാണ് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്നും വിമാനത്തിൽ അസ്വാഭാവികമായി പെരുമാറിയിരുന്നെന്നുമുള്ള വിവരം പുറത്തുവന്നത്. തുടർന്നു നടത്തിയ രണ്ടു വൈദ്യപരിശോധനകളിലും പൈലറ്റിന്റെ ശരീരത്തിൽനിന്നെടുത്ത സാംപിളിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു ഡ്യൂട്ടികൾക്കിടെ തനിക്ക് ആവശ്യത്തിനു വിശ്രമസമയം കിട്ടിയില്ലെന്നും പൈലറ്റ് പറഞ്ഞിരുന്നു.അതേസമയം, വിമാനക്കമ്പനി നടത്തിയ അന്വേഷണത്തിൽ, വിമാനം അപകടത്തിൽ പെട്ടപ്പോൾ പൈലറ്റ് സീറ്റിലില്ലായിരുന്നുവെന്നും കോക്പിറ്റിൽ നിലത്തിരിക്കുകയായിരുന്നെന്നും കോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. അപകടശേഷം പൈലറ്റിന്റെ പെരുമാറ്റത്തെപ്പറ്റി യാത്രക്കാരും പരാതിപ്പെട്ടിരുന്നു. ഡൽഹിയില്നിന്നു ഫുക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ പൈലറ്റ് ഒരു ജീവനക്കാരനോടു കയർത്തു സംസാരിച്ചെന്നും ആ പ്രശ്നം പരിഹരിക്കാൻ എല്ലാ ജീവനക്കാരെയും ഫുക്കറ്റിൽ വച്ച് പാർട്ടിക്കു കൊണ്ടുപോയെന്നും വിവരമുണ്ട്. അവിടെവച്ചും ഇയാൾ ലഹരി ഉപയോഗിച്ചതായി ചില ജീവനക്കാർ വിമാനക്കമ്പനിയെ അറിയിച്ചു.എന്നാൽ ആകാശച്ചുഴിയോ പൈലറ്റിന്റെ പിഴവോ അല്ല, ഹൈഡ്രോളിക് തകരാറാണ് അപകടത്തിനു കാരണമായതെന്ന തരത്തിലും വാർത്തകളുണ്ട്. എയർബസിന്റെ എ320 നിയോ വിമാനത്തിന് 3 ഹൈഡ്രോളിക് സംവിധാനങ്ങളാണുള്ളത്. ഇത് മൂന്നും ഒരേ സമയത്ത് തകരാറിലായതാണ് പ്രശ്നത്തിനു കാരണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സാം സന്തോഷ് ‘മനോരമ’യോടു പറഞ്ഞു. വിമാനത്തിലെ ക്രൂ അംഗങ്ങളിൽനിന്നും മറ്റും ഇതിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റ് ഉറക്കമരുന്നു കഴിച്ചിരുന്നു; വിമാനം താഴ്ന്നപ്പോൾ നിലത്തിരുന്നു: വഴിത്തിരിവായി റിപ്പോർട്ട്








