Headlines

‘ഓണം അടുക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം’; ചര്‍ച്ചയായി കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറുടെ കുറിപ്പ്

 

കോഴിക്കോട് നഗരത്തില്‍ ഓട്ടോഡ്രൈവറായ നാസര്‍ എഴുതിയ ഒരു പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഓണക്കാലത്ത് നഗരത്തിലെ തിരക്കുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ചലച്ചിത്രതാരം ജോയ് മാത്യു ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തതോടെ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചയായി. ചില കാര്യങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ അത് അധികാരികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ? എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

 

 

നാസറിന്റെ പോസ്റ്റ് ഇങ്ങനെ:

 

ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഷൗക്കത്തലി സാര്‍. എന്റെ പേര് നാസര്‍ ഞാന്‍ കോഴിക്കോട് സിറ്റിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണ് കഴിഞ്ഞ 30 വര്‍ഷമായി കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്നു ഞാന്‍ നിങ്ങളുടെ ഫോട്ടോ വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണം എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും വേദനകള്‍ പറയാന്‍ വേണ്ടിയാണ്. സാര്‍

കോഴിക്കോട് സിറ്റിയില്‍ ഓരോ ദിവസം തോറും വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പല സ്ഥാപനങ്ങളും പല മാളുകളും സിറ്റിയില്‍ വന്നതോടുകൂടി പല നാടുകളില്‍ നിന്നും ആളുകള്‍ വരുന്നു. അവരില്‍ നൂറില്‍ 70 ശതമാനവും കാറുമായിട്ടാണ് വരുന്നത് അവര്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ സിറ്റിയില്‍ ഇല്ല. അതുകൂടാതെ, 4337 സിറ്റി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ കോഴിക്കോട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് 7500 അടുത്തായി അതുകൂടാതെ ഓണ്‍ലൈന്‍ ടാക്‌സികള്‍ കാറുകള്‍ ഇതെല്ലാം കൂടി കോഴിക്കോട് സിറ്റിയില്‍ നിറഞ്ഞു തുളുമ്പുകയാണ് ഈ ഗതാഗതക്കുരുക്ക് പൊലീസിന് നിയന്ത്രിക്കുന്നതില്‍ ഒരു പരിധിയുണ്ട്.

 

സാര്‍ ഞാന്‍ ഈ പോസ്റ്റ് ഇടാന്‍ കാരണം, ഓണം അടുത്തു വരുന്നു, ഇപ്പോള്‍ ഉള്ളതിന്റെ പത്ത് മടങ്ങ് ബ്ലോക്ക് ഉണ്ടാകും. ഓണം കഴിയുന്നതുവരെ എങ്കിലും ഇതിന്റെ മുന്‍പ് ഉണ്ടായിരുന്ന കമ്മീഷണര്‍ ചെയ്തത് പോലെ ബഹുമാനപ്പെട്ട ഷൗക്കത്തലി സാര്‍ ചെയ്യണം. എങ്ങനെ എന്നല്ലേ ഓണം അടുക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രം സിറ്റിയിലേക്ക് വരുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ഒരു ഓര്‍ഡര്‍ പോലും ഞങ്ങള്‍ക്ക് എടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ 30 രൂപന്റെ ഓട്ടം പോയാല്‍ 20 രൂപയുടെ ഇന്ധനം തീരുന്നു. ഈ സാഹചര്യത്തില്‍ ബഹുമാനപ്പെട്ട സാര്‍ ഒരു കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പാവപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരായ ഞങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരിക്കും. സാര്‍ ഒരു ആഘോഷം വന്നാല്‍ സിറ്റിയില്‍ ആളുകള്‍ വന്നു കൂടും. നല്ല ഓട്ടം കിട്ടും. പക്ഷേ ഓടാന്‍ കഴിയില്ല. ഇത് കഴിഞ്ഞ വര്‍ഷങ്ങളോളമായി ഞങ്ങള്‍ അനുഭവിക്കുന്ന വേദനകളാണ്. ഞങ്ങള്‍ക്ക് ബോണസ് തരാന്‍ ആരുമില്ല. അഡ്വാന്‍സ് തരാന്‍ ആരുമില്ല. ഞങ്ങള്‍ ഓട്ടോ ഓടിച്ച് കാശ് കിട്ടിയിട്ട് വേണം ഓണത്തിന് മക്കള്‍ക്ക് ഡ്രസ്സ് വാങ്ങാനും മറ്റ് സാധനങ്ങള്‍ എല്ലാം വാങ്ങാനും. ഇത്രയും താഴ്മയോടെ കൂടി നിങ്ങളോട് പറയുന്നത് വേദന കൊണ്ടാണ്. അത് മനസ്സിലാക്കാനുള്ള മനസ്സ് സാര്‍ കാണിക്കണം പാവങ്ങളായ ഞങ്ങളെ കൈവിടരുത് പ്ലീസ്.